Tuesday, January 14, 2025
-Advertisements-
ENTERTAINMENTദിവ്യ ഉണ്ണിയെ ഫോക്കസ് ചെയ്ത് മറ്റ് നർത്തകരെ അവഗണിച്ചത് അപലപനീയം

ദിവ്യ ഉണ്ണിയെ ഫോക്കസ് ചെയ്ത് മറ്റ് നർത്തകരെ അവഗണിച്ചത് അപലപനീയം

chanakya news

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താത്കാലിക വേദിയിൽനിന്നു വീണ് ഉമാ തോമസ് എം.എൽ.എ.യ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകരെ വിമർശിച്ച് സംവിധായകൻ എം.എ. നിഷാദ്. അപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികളെന്ന് അദ്ദേഹം പറഞ്ഞു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ നൃത്തത്തിൽ ഒരാളേ ഫോക്കസ് ചെയ്ത് മറ്റ് നർത്തകിമാരെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതിയേയും അദ്ദേഹം അപലപിച്ചു.

എം.എ. നിഷാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

“ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. എംഎൽഎ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പക്ഷെ ചില ചോദ്യങ്ങൾക്ക്, ഉത്തരം കിട്ടിയേ മതിയാവു… ഗിന്നസ്ബുക്കിൽ ഇടം നേടാൻ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർത്ഥത്തിൽ ‘മൃഗീയ നാടകം’ ആയിരുന്നു എന്നുളളതിന്റെ വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. സമൂഹ നൃത്തത്തിൽ ഒരാളേ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്ത് മറ്റ് നർത്തകിമാരെ, സിനിമയിലെ നൃത്തരംഗത്ത് അവതരിപ്പിക്കുന്ന സംഘ നർത്തതകർ, അല്ലെങ്കിൽ ഡാൻസേഴ്സ് (സിനിമാ ഭാഷയിൽ) ആയി പശ്ചാത്തലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്.

ഒരപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവെന്ററെ മാനേജേഴ്സുമാണ് പ്രധാന പ്രതികൾ. അവരുടെ പേരുകൾ പുറത്ത് വിടണം. ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചതെന്ന് അറിയാനുളള അവകാശം പൊതു സമൂഹത്തിനുണ്ട്. ഒരു നർത്തകിയുടെ കൈയ്യിൽ നിന്നും എത്ര രൂപ വാങ്ങി സംഘാടകർ എന്ന കണക്കും പുറത്ത് വന്നു. അപ്പോൾ, ഇതിന്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.