തിരുവനന്തപുരം : സഹോദരങ്ങൾ മരിച്ചതിനെ തുടർന്ന് അനാഥയായ വയോധികയെ പറ്റിച്ച് ഭൂമിയും,സ്വർണവും,പണവും തട്ടിയെടുത്ത സംഭവത്തിൽ നെയ്യാറ്റിൻകര കൗൺസിലർ സുജിനെ സിപിഎം ൽ നിന്നും സസ്‌പെൻഡ് ചെയ്തു. മരത്തൂർ സ്വദേശിനിയായ ബേബി (78) നെ പറ്റിച്ച് സുജിനും ഭാര്യ ഗീതുവും ചേർന്ന് പന്ത്രണ്ടര സെന്റ് ഭൂമിയും, പതിനേഴ് പവൻ സ്വർണവും, രണ്ട് ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയിലാണ് പാർട്ടി നടപടി സ്വീകരിച്ചത്.
കോവിഡ് കാലത്ത് സഹോദരങ്ങളെ നഷ്ടമായ വയോധിക ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. സുജിന്റെ വാർഡിലെ അംഗമായ വയോധികയ്ക്ക് ഭക്ഷണം എത്തിച്ച് നൽകിയ പരിചയം മുതലെടുത്താണ് സുജിനും ഭാര്യയും ചേർന്ന് തട്ടിപ്പ് നടത്തിയത്. വയോധികയുമായി സൗഹൃദം നടിച്ച സുജിനും ഭാര്യ ഗീതുവും 2021 ൽ വയോധികയുടെ വീട്ടിൽ താമസിക്കുകയും ചെയ്തിരുന്നു. വീട്ടിൽ താമസിക്കുന്നതിനിടയിലാണ് പതിനേഴ് പവൻ സ്വർണം കവർന്നത്.
വയോധികയിൽ നിന്നും തട്ടിയെടുത്ത സ്വർണം പണയം വെച്ചതായി കണ്ടെത്തി. എട്ട് മാസത്തോളം സുജിനും ഭാര്യയും വയോധികയ്‌ക്കൊപ്പം താമസിച്ചിരുന്നു. ഈ സമയത്താണ് വയോധികയുടെ ഭൂമി ഭാര്യയുടെ പേരിൽ എഴുതി വാങ്ങിയത്. സംഭവത്തിൽ മാരായമുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary : husband and wife stole the old woman’s land, gold and money