ഡൽഹി: കൊറോണ വൈറസ് രാജ്യത്ത് പടരുന്ന സാഹചര്യം കണക്കിലെടുത്തു കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നു. രാജ്യത്തെ പത്തു വയസിനു താഴെയുള്ള കുട്ടികളും 65 വയസിനു മുകളിൽ പ്രായമുള്ളവരും വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നു കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കൂടാതെ ജോലിക്കാരുടെ കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രുപ്പ് ബി, സി വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ അൻപതു ശതമാനം പേർ ഓഫീസിൽ എത്തുകയും ബാക്കിയുള്ള അൻപതു ശതമാനം പേർ വീട്ടിലിരുന്നു ജോലി ചെയ്യണമെന്നുമുള്ള നിർദേശമുണ്ട്.
കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്ത് മൂന്നായി ഉയർന്നു. കർണാടക, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. കൂടാതെ 169 പേർ കൊറോണ ബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്തെ സിനിമ തിയേറ്ററുകൾ, പബ്ബ്കൾ, സ്വിമ്മിംഗ് പൂളുകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുക്കിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.