പലകാലങ്ങളിലായി കുടുംബാംഗങ്ങൾ മരണമടഞ്ഞതിന്റെ വിഷമം താങ്ങാനാവാതെ ഗൃഹനാഥൻ മകന്റെ കല്ലറയ്ക്ക് സമീപം തീ കൊളുത്തി ആത്മഹത്യ ചെയ്തു. പത്തനാപുരം പിടവൂര്‍ അരിവിത്തറ ശ്രീശൈലത്തില്‍ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവന് നായരാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മകന്റെ കല്ലറയ്ക്ക് സമീപം ചിതയൊരുക്കി അതിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടാം ദിവസം മരണത്തിനു കീഴടങ്ങി. ഏക മകൻ ഹരികുമാർ മസ്തിഷ്ക മുഴയെ തുടർന്ന് പതിനഞ്ചു വർഷം മുൻപ് മരിച്ചിരുന്നു.
പത്തുവർഷം മുൻപ് ഭാര്യയും മരണത്തിനു കീഴടങ്ങി. കൂടാതെ സഹോദരിമാരുടെയും അനന്തരവന്റെയും അപ്രതീക്ഷിത വിയോഗം രാഘവൻ നായരെ വല്ലാത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിയിട്ടു. സുഹൃത്തിനെപോലെ സ്നേഹിച്ചിരുന്ന ജേഷ്ഠൻ കഴിഞ്ഞ വർഷം മരിച്ചതോടെ രാഘവൻ നായർ വല്ലാതെ തളർന്നു പോയിരുന്നതായി മറ്റു ബന്ധുക്കൾ പറഞ്ഞു. കുറച്ചു മാസങ്ങൾക്കു മുൻപ് വല്ലാത്ത തലവേദന വന്നു പരിശോധിച്ചപ്പോൾ മസ്തിഷ്ക മുഴ കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് മകന്റെ കല്ലറയ്ക്ക് സമീപം സ്വയം ചിതയൊരുക്കി തീ ഇട്ട ശേഷം അതിലേക്ക് ചാടുകയായിരുന്നു.
നിലവിളികേട്ട് എത്തിയ ബന്ധുക്കൾ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗുരുതരമായി പൊള്ളലേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനു മുന്നോടിയായി എല്ലാ കടബാധ്യതകളും തീർത്തിരുന്നതായും കൂടാതെ ബാക്കിയുള്ളത് അടുത്ത ബന്ധുവിനെ ഏല്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.