പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപര പോർട്ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന പരാതിയിൽ മിന്ത്ര ലോഗോയിൽ മാറ്റം വരുത്തിയത് വാർത്തയായിരുന്നു. ഫെമിനിസ്റ്റ് സംഘടനയാണ് ലോഗോ നീക്കം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയത്. എന്നാൽ ഇതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. മിന്ത്രയുടെ ലോഗോയിൽ സ്ത്രീ വിരുദ്ധത കാണാൻ പറ്റിയില്ലെന്നും ഇങ്ങനെ ലോഗോയിലൊക്കെ സ്ത്രീവിരുദ്ധത കണ്ടാൽ അതിനെ നേരം കാണു എന്നുള്ള വിമർശന കുറിപ്പുമായി അഞ്ജു പാർവ്വതി പ്രഭീഷ്.
എത്രയോ നാളുകളായി ഈ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റ് ഉപയോഗിക്കുന്നു. ഈ നിമിഷം വരേയ്ക്കും ഈ ലോഗോയിൽ സ്ത്രീവിരുദ്ധതയോ അശ്ലീലമോ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് തോന്നാത്തതുകൊണ്ട് മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ല. പക്ഷേ പരിചയത്തിലുള്ള പലരോട് അന്വേഷിച്ചപ്പോഴും അവർക്കാർക്കും ഈ ലോഗോയിൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ലെന്നാണറിഞ്ഞത്. മൈന്ത്ര ലോഗോയിൽ സ്ത്രീവിരുദ്ധതയുണ്ടെന്നു കാട്ടി ഒരു സ്ത്രീ ഫയൽ ചെയ്ത പരാതി മുൻനിറുത്തി മൈന്ത്ര അവരുടെ ലോഗോ മാറ്റിയെന്നറിഞ്ഞപ്പോൾ പഴയ ലോഗോ തിരിച്ചും മറിച്ചും നോക്കിയിട്ടും ഒന്നും കാണാൻ കഴിയാത്തത് എനിക്ക് മാത്രമാണോ ?
ലോഗോകളിലും അക്ഷരങ്ങളിലുമൊക്കെ വിരുദ്ധതയും അശ്ലീലവും കണ്ടെത്താൻ തുടങ്ങിയാൽ ഇനി മുതൽ എന്തിലും ഏതിലും അത് മാത്രമേ കാണാൻ കഴിയൂ ! മൈന്ത്ര ലോഗോയിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ ആമസോൺ ലോഗോയിലെയും ആമസോൺ പ്രൈമിലേയും പാവം “ആരോ “യിലെ പുരുഷവിരുദ്ധതയോട് ജുദ്ധം ചെയ്യാൻ പുരുഷൂസും ഇറങ്ങണമെന്നാണ് എന്റെ ഒരിത്.
പോൺ സൈറ്റുകൾ നിരോധിച്ചപ്പോൾ അതിനെതിരെ വടിവാൾ എടുത്ത ബുദ്ധിജീവി സ്ത്രീ ജനുസിൽപ്പെട്ടവരാണ് മൈന്ത്ര ലോഗോയ്ക്കെതിരെ വാളെടുത്തത് എന്നറിയുമ്പോഴാണ് ഒരാശ്വാസം തോന്നുന്നത്. ഈ കേസ് ഫയൽ ചെയ്ത സ്ത്രീ നമ്മുടെ സ്വന്തം കേരളത്തിലെ ആർത്തവ കവാടങ്ങളെയും അതിനിടയിൽ തലയുയർത്തി നിന്ന മുഖ്യനെയുമൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇല്ലേ ? നമ്പർ 1 കേരളത്തിലെ നമ്പർ 1 നവോത്ഥാന കഥകൾ അങ്ങ് മുംബൈയിലെ നാസ് പട്ടേൽ കേൾക്കാതിരിക്കാൻ വഴിയില്ലല്ലോ!