തൃശൂർ : സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച 53 കാരനെ പതിനാല് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃശൂർ ചെമ്മണ്ണൂർ സ്വദേശി സുനിൽ (53) നെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 25000 രൂപ പിഴ അടയ്ക്കാനും കോടതി വിധിയിൽ പറയുന്നു. തൃശൂർ ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജ് പിഎൻ വിനോദാണ് കേസിൽ വിധി പറഞ്ഞത്.
2011 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് മുന്നിൽ കളിക്കുകയായിരുന്ന സുഹൃത്തിന്റെ മകളെ മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് വിളിച്ച് കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
ദിവസങ്ങൾക്ക് ശേഷം സഹോദരിക്കൊപ്പം കടയിൽ പോകുകയായിരുന്ന പെൺകുട്ടി വഴിയിൽവെച്ച് പ്രതിയെ കണ്ട് ഭയന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ കണ്ട് ഭയന്ന പെൺകുട്ടിയോട് വീട്ടുകാർ വിവരം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഗുരുവായൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary : man punished for raping friend s daughter