കോഴിക്കോട് : കാസർഗോഡ് സ്വദേശിയെ നാദാപുരത്ത് ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് മരിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (nadapuram youth death case). ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണുന്നതിനായാണ് കാസർഗോഡ് സ്വദേശിയായ ശ്രീജിത്ത് നാദാപുരത്തെത്തിയത്. കണ്ണൂർ സ്വദേശിയായ യുവാവിനൊപ്പം കാറിലെത്തിയ ശ്രീജിത്തിനെ കാറിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്രീജിത്തിന്റെ മരണം അപകടമരണമാണോ കൊലപാതകമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കണ്ണൂർ സ്വദേശിയായ യുവാവിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിന് സമീപം ശ്രീജിത്തിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിസ്തയിൽ കഴിയവേ ശ്രീജിത് മരണപ്പെടുകയായിരുന്നു. കണ്ണൂർ കേളകം സ്വദേശിയായ യുവാവാണ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി.
ശ്രീജിത് സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് കാർ പിന്നിലോട്ട് എടുക്കുന്നതിനിടയിൽ പുറകിൽ നിൽക്കുകയായിരുന്ന ശ്രീജിത്തിന്റെ മുകളിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്ന ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞതായും പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.