പത്തനംതിട്ട : എംആർഐ സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തിയ സ്കാനിങ് സെന്റർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സ്കാനിങ് സെന്ററിൽ റേഡിയോഗ്രാഫറായി ജോലി ചെയ്തിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശി അൻജിത്ത് (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം എംആർഐ സ്കാനിങ്ങിനായി സ്കാനിംഗ് സെന്ററിൽ എത്തിയ പത്തനംതിട്ട സ്വദേശിനി വസ്ത്രം മാറുന്നതിനിടയിൽ പ്രതി മൊബൈൽ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. സംശയം തോന്നിയ യുവതി തിരിഞ്ഞ് നോക്കിയപ്പോഴാണ് പ്രതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അൻജിത്തിന്റെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ തട്ടിപ്പറിച്ച യുവതി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.
യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇയാളുടെ ഫോണിൽ നിന്നും നിരവധി യുവതികൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. സ്കാനിങ് സെന്ററിൽ എത്തുന്ന യുവതികളുടെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഉപയോഗിച്ച് ഏറെ നാളായി ചിത്രീകരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു.