പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ വ്യക്തമാക്കി. ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും നുഴഞ്ഞ് കയറിയവരെ പുറത്താക്കുക എന്ന ആവശ്യവുമായി നടത്തിയ കൂറ്റൻ റാലിയിൽ സംസാരിക്കവെയാണ് രാജ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും രാജ് താക്കറേ. ഇനിയും പ്രതിഷേധം തുടർന്നാൽ കല്ലുകൾക്ക് പകരം കല്ല് കൊണ്ടും വാളുകൾക്ക് പകരം വാളുകൊണ്ടും മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ വ്യക്തമായി കാര്യങ്ങൾ മനസിലാക്കാതെയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മുസ്ലീങ്ങൾ എന്തിനാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നത് ഇന്ത്യയിലെ ഒരു പൗരനും ഇതുകൊണ്ട് പൗരത്വം നഷ്ടപ്പെടില്ല പിന്നെന്തിനാണീ നാടകം കളിക്കുന്നത്. നിങ്ങൾ കരുത്ത് കാണിക്കുന്നത് ആർക്കെതിരെയാണ്. രാജ് താക്കറെ ചോദിച്ചു.
ബംഗ്ലാദേശിലെയും പാകിസ്താനിലെയും നുഴഞ്ഞ് കയറ്റക്കാർക്ക് താമസിക്കാൻ ഇന്ത്യ ധര്മശാല അല്ലെന്നും മൂംബൈ ബാഗ് എന്ന പേരിൽ നടക്കുന്ന പ്രതിഷേധം 48 മണിക്കൂറിൽ ഒഴിപ്പിക്കാൻ പൊലീസിന് അധികാരം നല്കണമെന്നും രാജ് താക്കറെ പറഞ്ഞു.