കൊച്ചി : നടൻ ശ്രീനാഥ് ഭാസിക്കെതിരെ സിനിമ നിർമ്മാതാക്കളുടെ സംഘട ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവത്തിൽ ഏർപ്പെടുത്തിയ വിലക്കാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പിൻവലിച്ചത്. ഓണലൈൻ മാധ്യമത്തിനായി നടത്തിയ അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചത്. തുടർന്ന് അവതാരക പരാതി നൽകിയിരുന്നു. സംഭവം വിവാദമായതോടയാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വിലക്കിയത്.
രണ്ട് മാസം മുൻപ് നടന്ന സംഭവത്തിൽ നേരത്തെ തന്നെ അവതാരകയും ശ്രീനാഥ് ഭാസിയും ഒത്തുതീർപ്പിൽ എത്തിയിരുന്നു. എന്നാൽ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വിലക്ക്നീക്കിയിരുന്നില്ല. പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അവതാരക പരാതി പിൻവലിക്കുകയായിരുന്നു.
അവതാരക പരാതി പിൻവലിച്ചതോടെ കോടതി കേസ് റദ്ദ് ചെയ്തു. അതേസമയം അവതാരക പ്രൊഡ്യുസേഴ്സ് അസോസിയേഷനിൽ നൽകിയ പരാതിയിലാണ് ശ്രീനാഥ് ഭാസി നടപടി നേരിട്ടത്. കേസ് അവസാനിച്ചെങ്കിലും ശ്രീനാഥ് ഭാസിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ നേരത്തെ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ തയ്യാറായിരുന്നില്ല.