തിരുവനന്തപുരം : പാറശാല ഷാരോൺ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാർ എന്നിവർക്കെതിരെയുള്ള കുറ്റപത്രമാണ് നെയ്യാറ്റിൻകര കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്. ഷാരോൺ വധക്കേസിൽ ഗ്രീഷ്മ അറസ്റ്റിലായി 85 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഗ്രീഷ്മയ്ക്ക് സാമ്പത്തികമായി മികച്ച് നിൽക്കുന്ന യുവാവിന്റെ വിവാഹ ആലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. എന്നാൽ ഷാരോൺ ബന്ധം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല. തുടർന്നാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ പദ്ധതി തയ്യാറാക്കിയത്. ഇതിനായി ആദ്യം ജ്യൂസ് ചലഞ്ച് നടത്തിയെങ്കിലും ഷാരോൺ രക്ഷപ്പെടുകയായിരുന്നു.
ജ്യൂസ് ചലഞ്ച് പരാജയപെട്ടതിന് പിന്നാലെയാണ് കഷായത്തിൽ കീട നാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഷാരോണിനെ ഒഴിവാക്കാൻ ഒരുപാട് കള്ളങ്ങൾ പറഞ്ഞെങ്കിലും ഷാരോൺ ബന്ധം അവസാനിപ്പിക്കാൻ തയ്യാറായില്ല. സംഭവ ദിവസം ഷാരോണുമായി അശ്ലീല ചാറ്റ് നടത്തിയ ഗ്രീഷ്മ ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന് പറഞ്ഞാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. തുടർന്ന് വീട്ടിലെത്തിയ ഷാരോണിന് തന്ത്രപൂർവം കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.
ഗ്രീഷ്മ നൽകിയ കഷായം കഴിച്ച് അവശ നിലയിലായ ഷാരോൺ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടയിൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഒക്ടോബർ 25 ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
English Summary : The investigation team submitted the charge sheet in the Parashala Sharon murder case