കൊല്ലം : പനി ബാധിച്ച് സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ സ്വദേശികളായ സന്തോഷ്-പ്രീത ദമ്പതികളുടെ മകൻ സഞ്ചയ് (10) ആണ് മരിച്ചത്. ആനക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സഞ്ജയ്. സ്കൂളിൽ പോകാനായി പുതിയ ബാഗും കുടയും പുസ്തകങ്ങളും വാങ്ങി സ്കൂൾ തുറക്കുന്നതും കാത്ത് ഇരിക്കുകയായിരുന്നു സഞ്ജയ്.
കഴിഞ്ഞ ദിവസം പനി ബാധിച്ചതിനെ തുടർന്ന് അവശനിലയിലായ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായില്ലെന്നാണ് വിവരം. അച്ഛൻ സന്തോഷ് ജോലിക്ക് പോയതിനാൽ അമ്മ പ്രീതയ്ക്ക് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിച്ചില്ല. അതേസമയം പ്രീത സന്തോഷിനെ ഫോണിൽ വിളിച്ച് കുട്ടിക്ക് പനി ആണെന്ന് അറിയിച്ചിരുന്നു. എന്നാൽ കുട്ടിക്ക് കഞ്ഞിവെള്ളവും നാരങ്ങാ വെള്ളവും നൽകാൻ സന്തോഷ് നിർദേശിക്കുകയും പ്രീത ഇവ നൽകുകയും ചെയ്തു.
പനി മൂർച്ഛിക്കുകയും തുടർച്ചയായി ഛർദിക്കുകയും ചെയ്തതോടെ കുട്ടി അവശ നിലയിലായി. ജോലി കഴിഞ്ഞെത്തിയ സന്തോഷ് കുട്ടിയെ ഭാര്യ വീട്ടിലേക്ക് കൊണ്ടുപോകുകയും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
English Summary : The student died due to fever