മൂന്നാർ : മരണ ശേഷം ഒന്നിക്കാമെന്ന് കരുതിയാണ് പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്താൻ നോക്കിയതെന്ന് ടിടിസി വിദ്യാർത്ഥിനി പ്രിൻസി (19) നെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ആൽവിൻ. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞുനാൾ മുതൽ പ്രിൻസിയെ തനിക്ക് ഇഷ്ടമായിരുന്നെന്നും ആ ബന്ധമാണ് പ്രണയമായി മാറിയതെന്നും ആൽവിൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുൻപാണ് മൂന്നാർ സ്വദേശിനിയും ടിടിസി വിദ്യാർത്ഥിനിയുമായ പ്രിൻസിയെ ആൽവിൻ റോഡിൽവെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ പ്രിൻസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട ആൽവിനെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രിൻസിയോട് തനിക്ക് പ്രണയമായിരുന്നു. ഒരിക്കൽ തമാശ രൂപേണ തന്റെ ഇഷ്ടം അവളെ അറിയിച്ചെങ്കിലും താല്പര്യം ഇല്ലെന്നായിരുന്നു അവളുടെ മറുപടി. എന്നെങ്കിലും തന്റെ സ്നേഹം അവൾ മനസിലാക്കുമെന്ന് കരുതി. എന്നാൽ പ്രിൻസി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ തന്റെ നമ്പർ ബ്ലോക്ക് ചെയ്‌തെന്നും ആൽവിൻ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
ചൊവ്വാഴ്ച്ച മൂന്നാറിലെത്തി ആൽവിൻ പ്രിൻസിയുടെ കോളേജിന് സമീപത്ത് കാത്ത് നിന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രിൻസിയെ പിന്തുടർന്ന ശേഷം കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. പ്രിൻസിയുടെ ഇടത് ചെവിയിലും കവിളിലുമാണ് വെട്ടേറ്റത്. ആക്രമണം നടത്തിയതിന് ശേഷം ആൽവിൻ ഓടി രക്ഷപെട്ടു. പ്രിൻസിയെ അത് വഴി വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ചിലർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
English Summary : This is the statement of the youth who was arrested in the case of trying to kill a TTC student