ലോക്‌സഭാ എംപിയെന്ന നിലയില്‍ താന്‍ ശമ്പളം വാങ്ങാറില്ലെന്ന് തൃശ്ശൂര്‍ എംപി സുരേഷ് ഗോപി. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇതുവരെ കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈ കൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശൂർ എം പിയായിരിക്കുമ്പോഴും പാർലമെന്‍റില്‍ നിന്ന് കിട്ടിയ വരുമാനവും പെൻഷനും കൈ കൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താൻ ഈ തൊഴിലിന് വന്ന ആള്‍ അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നതെന്നും തൃശൂർ എം പി വിവരിച്ചു. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഗുജറാത്തില്‍ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ എന്‍റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്‍റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു പുസ്തകം എഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ പല മഹാന്മാരുമെന്നും സുരേഷ് ഗോപി പറഞ്ഞു.