വയനാട് : കൽപ്പറ്റയിൽ പിതാവിനൊപ്പം നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ വയൽ സ്വദേശികളായ നിഷാദ് ബാബു (38), അബു (51) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
പിതാവിനൊപ്പം നടന്ന് പോകുന്നതിനിടയിൽ വഴിയിൽ നിൽക്കുകയായിരുന്ന മുഖ്യപ്രതി നിഷാദ് ബാബു പെൺകുട്ടിയുടെ പുറകിൽ കയറി പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവർ ആയ അബു നിഷാദ് ബാബുവിനെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് അബുവിനെതിരെ പോലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.