ബെംഗളൂരു : പ്രണയം എതിർത്ത സഹോദരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ സഹോദരിയും കാമുകനും അറസ്റ്റിൽ. കർണാടക വിജയപുര സ്വദേശി ലിംഗ രാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് എട്ട് വർഷത്തിന് ശേഷം പ്രതികൾ അറസ്റ്റിലായത്. ലിംഗ രാജുവിന്റെ സഹോദരി ഭാഗ്യശ്രീയും, കാമുകൻ ശിവപുത്രയുമാണ് അറസ്റ്റിലായത്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാഗ്യശ്രീയും,ശിവപുത്രയും കോളേജിൽ പഠിക്കുന്ന കാലം തൊട്ട് പ്രണയത്തിലായിരുന്നു. ഇരുവരുടെയും അടുപ്പം അറിഞ്ഞതോടെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. ഭാഗ്യശ്രീയുടെ സഹോദരൻ ലിംഗ രാജുവാണ് ശക്തമായി എതിർത്തത്. എതിർപ്പ് വകവെയ്ക്കാതെ ഭാഗ്യശ്രീയും കാമുകനും ആരും അറിയാതെ ബംഗളൂരുവിലേക്ക് ഒളിച്ചോടുകയും വാടക വീട്ടിൽ താമസിക്കുകയും ചെയ്തു.
അതേസമയം സഹോദരിയെയും കാമുകനെയും തേടി ലിംഗ രാജു ബംഗളൂരിൽ എത്തുകയും ഇവരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിൽ ലിംഗ രാജുവിനെ സഹോദരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ലിംഗ രാജുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം നാടുവിട്ട ഭാഗ്യശ്രീയും കാമുകനും നാസിക്കിൽ വ്യാജ രേഖയുണ്ടാക്കി താമസിച്ച് വരികയായിരുന്നു. ഇരുവരും നാസിക്കിലുണ്ടെന്ന വിവരം ലഭിച്ച പോലീസ് നാസിക്കിലെത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary : woman held for chopping brother into pieces in karnataka