ന്യുഡൽഹി : പരസ്യ കമ്പനി ഉടമയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ പ്രശസ്ത യൂട്യൂബ് വ്ളോഗറായ ഡൽഹി സ്വദേശിനി നമ്ര ഖാദിർ (22) നെ പോലീസ് അറസ്റ്റ് ചെയ്തു. നമ്ര ഖാദിർ അറസ്റ്റിലായതോടെ കൂട്ട് പ്രതിയായ നമ്ര ഖാദിറിന്റെ ഭർത്താവ് വിരാട് ബെന്നിവാല ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
യുട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക്ഷങ്ങൾ ഫോളോ ചെയ്യുന്ന വ്ളോഗറാണ് നമ്ര ഖാദിർ. പരസ്യ കമ്പനി ഉടമയായ ബാദ്ഷാപൂർ സ്വദേശി ദിനേശ് യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നമ്ര ഖാദിർ നെ അറസ്റ്റ് ചെയ്തത്. ഒരു ഹോട്ടലിൽവെച്ചാണ് നമ്രയെയും ഭർത്താവിനെയും പരിചയപെട്ടതെന്നും യുട്യൂബ് വീഡിയോ നേരത്തെ കണ്ടിട്ടുണ്ടെന്നും ദിനേശ് യാദവ് പറയുന്നു. ഇവരുടെ ചാനൽ വഴി തന്റെ പരസ്യ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിനായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും സമൂഹത്തിൽ അറിയപ്പെടുന്ന ആളുകൾ ആയതിനാൽ താൻ അവരെ വിശ്വസിച്ച് പണം നൽകിയെന്നും ദിനേശ് യാദവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് ചില പരസ്യങ്ങൾക്കായി അൻപതിനായിരം രൂപ വാങ്ങി. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെന്നും നമ്ര തന്നോട് പറഞ്ഞു. തുടർന്ന് ഞങ്ങൾ ഇരുവരും നല്ല അടുപ്പത്തിലായി. കഴിഞ്ഞ ഓഗസ്റ്റ് മാസം താൻ നമ്രയ്ക്കും ഭർത്താവിനും ഒപ്പം ഒരു ക്ലബിൽ പാർട്ടിക്ക് പോയതായും അവിടെ വെച്ച് അമിതമായി മദ്യപിച്ച തന്നെ ഒരു മുറിയിൽ കൊണ്ട് പോയി തന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും ദിനേശ് യാദവിന്റെ പരാതിയിൽ പറയുന്നു.
പണം തന്നില്ലെങ്കിൽ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് തന്റെ അകൗണ്ടിലെ മുഴുവൻ പണവും തട്ടിയെടുത്തെന്നും ദിനേശ് യാദവിന്റെ പരാതിയിൽ പറയുന്നു. അതേസമയം അറസ്റ്റിലായ നമ്ര കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.