ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെ ഹിജാബ് ധരിക്കാതെ കോളേജിൽ പോകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഹർജി നൽകിയ വിദ്യാർത്ഥിനികൾ രംഗത്ത്. കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും ഹിജാബ് ധരിക്കാതെ കോളേജിൽ പോകില്ലെന്നും വാർത്താ സമ്മേളനത്തിൽ വിദ്യാർത്ഥികൾ പറഞ്ഞു.
ഇസ്ലാമിൽ ഹിജാബ് അഭിവാജ്യ ഘടകമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്നും വിദ്യാർത്ഥിനികൾ നൽകിയ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം കോടതിയിൽ നിന്നും ലഭിച്ചത് തികഞ്ഞ അനീതിയാണെന്നും. നീതിന്യായ വ്യവസ്ഥയിൽ പ്രതീക്ഷ ഉണ്ടായിരുന്നതായും എന്നാൽ മുസ്ലിം സ്ത്രീകൾക്ക് അവരുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ഒരു വശമാണ് ഹിജാബ്. മുസ്ലിം സ്ത്രീകൾ മുടിയും ശരീരഭാഗങ്ങളും മറയ്ക്കണമെന്നും ഹിജാബ് ധരിക്കണെമന്നും ഖുറാനിൽ പറയുന്നുണ്ട്. ഖുർആനിൽ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ തങ്ങൾ ഹിജാബ് ധരിക്കില്ലായിരുന്നെന്നും സമരം ചെയ്യില്ലായിരുന്നെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. നീതിക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നും വിദ്യാർത്ഥിനികൾ വ്യക്തമാക്കി.