കോട്ടയം : സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശി രാജേഷ് ജോർജ് (47) ആണ് അറസ്റ്റിലായത്. മുരുക്കുംപുഴയിലെ കടയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.
പതിനാറുകാരിയെ കടയിലിരുത്തിയ ശേഷം മറ്റൊരു ആവശ്യത്തിനായി അമ്മ പോയ സമയത്താണ് പ്രതി കടയിലേക്ക് കയറി വന്നത്. ഫോണിൽ സംസരിച്ച്കൊണ്ട് വന്ന ഇയാൾ പെൺകുട്ടിയുടെ അമ്മയോടാണ് സംസാരിക്കുന്നതെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് പെൺകുട്ടിയുമായി സംസാരിച്ച ഇയാൾ താനൊരു സംവിധായകനാണെന്നും പുതിയ സിനിമയിലേക്ക് നായികയെ ആവിശ്യമുണ്ടെന്നും പറഞ്ഞു.
എന്നാൽ ഇയാളുടെ നോട്ടത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പെൺകുട്ടി കടയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടയിൽ പ്രതി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയുമായിരുന്നു. സംഭവം നടന്നതിന് ശേഷം ഒരുമണിക്കൂറിനകം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.