കൊല്ലം : കൊല്ലം ശാസ്‌താംകോട്ടയിൽ ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. സ്ത്രീയാണ് ധനം അതിനാൽ സ്ത്രീധനം ആവിശ്യമില്ല എന്ന് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറും കുടുംബവും മകളെ വിവാഹം ആലോചിച്ച് എത്തിയത്. എന്നാൽ വിവാഹത്തിന് ശേഷം അവന്റെയും കുടുംബത്തിന്റെയും വിധം മാറിയെന്നും. വിവാഹ ശേഷം മകളെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുമായിരുന്നെന്നും യുവതിയുടെ പിതാവ് പറയുന്നു.
സ്ത്രീധനം വേണ്ട എന്ന് പറഞ്ഞെങ്കിലും തങ്ങൾ നൂറു പവനും പത്ത് ലക്ഷം വിലവരുന്ന കാറും ഒന്നേക്കാൽ ഏക്കർ ഭൂമിയും നൽകിയിരുന്നതായും പിതാവ് പറയുന്നു. പക്ഷെ വിവാഹ ശേഷം കാറിന് പത്ത് ലക്ഷം രൂപ വിലയില്ല എന്ന് പറഞ്ഞാണ് മകളുമായി കിരൺ വഴക്ക് തുടങ്ങിയത്. കാറോ പത്ത് ലക്ഷം രൂപയോ തരാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പത്ത് ലക്ഷം വിലയുള്ള കാർ വാങ്ങി നൽകിയതെന്നും പിതാവ് പറയുന്നു. കാറിന്റെ വിലയെ ചൊല്ലി ഒരു ദിവസം മദ്യപിച്ച് വീട്ടിൽ വന്നും കിരൺ ബഹളം വെച്ചതായും പിതാവ് ത്രിവിക്രമൻ നായർ പറയുന്നു.
മരണപ്പെട്ട വിസ്മയ ആദ്യമൊക്കെ ഭർതൃ വീട്ടിലെ ഉപദ്രവം വീട്ടുകാരിൽ നിന്നും മറച്ച് വെച്ചിരുന്നു എന്നാൽ സഹിക്കാൻ പറ്റാതെ വന്നതോടെ ഇക്കാര്യങ്ങൾ സഹോദരനോട് പറഞ്ഞിരുന്നു. ശരീരത്തിൽ മർദിച്ചതിന്റെ പാടുകളുടെ ചിത്രങ്ങളും സഹോദരന് വാട്സാപ്പ് വഴി വിസ്മയ അയച്ചിരുന്നു. ഇന്ന് രാവിലെയാണ് വിസ്മയയെ ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ മൃദദേഹം ഹോസ്പിറ്റലിലേക്ക് മാറ്റിയതിലും ദുരൂഹതയുണ്ടെന്ന് വിസ്മയുടെ കുടുംബം ആരോപിക്കുന്നു . ഒരുവർഷം മുൻപാണ് വിസ്മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം നടന്നത്.