മലപ്പുറം : ബംഗാളിൽ നിന്ന് കാണാതായ പതിനാറുവയസുകാരിയെ മലപ്പുറം ഇടവണ്ണപ്പാറയിലെ വാടക ക്വർട്ടേഴ്‌സിൽ നിന്നും കണ്ടെത്തി. പെൺകുട്ടിയെ കടത്തികൊണ്ട് വന്ന ബംഗാൾ സ്വദേശി നാസറുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാതായതോടെ ബംഗാൾ സ്വദേശികളായ മാതാപിതാക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.
ബാലാവകാശ കംമീഷന്റെ നിർദേശമനുസരിച്ച് മലപ്പുറം ചൈൽഡ് ലൈൻ പ്രവർത്തകരും, വാഴക്കാട് പോലീസ് സംഘവും നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ നസറുദ്ധീൻറെ വാടക ക്വട്ടേർഴ്‌സിൽ കണ്ടെത്തിയത്. മൂന്ന് വയസുള്ള കുഞ്ഞിനേയും നസറുദ്ധീനെയും ഉപേക്ഷിച്ച് ഭാര്യ പോയതിനെ തുടർന്ന് ബംഗാളിലേക്ക് മടങ്ങിയ ഇയാൾ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുമായാണ് തിരിച്ചെത്തിയത്.
അതേസമയം ബംഗാളിൽ നിന്നും കടത്തിക്കൊണ്ട് വന്ന പെൺകുട്ടി ഗർഭിണിയാണ്. നസറുദ്ധീനെ പതിനാല് ദിവസം റിമാൻഡ് ചെയ്തിരിക്കുകയാണ്. ഗർഭിണിയായ പെൺകുട്ടിയെയും, മൂന്ന് വയസുള്ള കുഞ്ഞിനെയും മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.