തിരുവനന്തപുരം: സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡുടമകൾക്ക് 11 പലവ്യഞ്ജന സാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങും. സപ്ലൈകോ കേന്ദ്രത്തിൽ പായ്ക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കാർഡ് വഴിയാണ് വിതരണം ചെയ്യുന്നത്. ഏകദേശം 500 രൂപയോളം വിലവരുന്ന പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 13, 14, 16 തീയതികളിൽ മഞ്ഞക്കാർഡ് കാർക്കും 19, 20, 22 തീയതികളിൽ പിങ്ക് കാർഡ് കാർക്കും ഓണത്തിനു മുൻപുള്ള ദിവസങ്ങളിൽ നീല, വെള്ള കാർഡുകാർക്കും കിറ്റ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ രണ്ടായിരത്തോളം പായ്ക്കിങ് കേന്ദ്രത്തിനായി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടുകൂടിയാണ് കിറ്റുകൾ തയ്യാറാക്കി കൊണ്ടിരിക്കുന്നത്.
ഓഗസ്റ്റ് ആദ്യവാരത്തോടെ കൂടി വിതരണം തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയ സാഹചര്യം കണക്കിലെടുത്ത് സാധനം എത്താനുണ്ടായ ബുദ്ധിമുട്ട് മൂലമാണ് വിതരണം വൈകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഈ മാസം 20 മുതൽ 10 ദിവസത്തേക്ക് ഓണച്ചന്ത നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിറ്റുകൾ കൂടാതെ റേഷൻ കടകൾ വഴി കുറഞ്ഞ അളവിൽ ധാന്യം ലഭിച്ച മുൻഗണന ഇതര കാർഡുടമകൾക്ക് 10 കിലോ വീതം സ്പെഷ്യൽ അരി നൽകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.