പഠന വിസയിൽ ഇന്ത്യയിലെത്തിയ വിദേശ വനിത മരിയയ്ക്ക് കേരള പോലീസ് തുണയായി. ജനുവരിയിലാണ് അർജന്റീന സ്വദേശി മരിയ ഇന്ത്യയിലെത്തുന്നത്. ഡൽഹിയിൽ പഠിക്കുന്ന മരിയ ഒരാഴ്ച മുൻപാണ് കേരള സന്ദർശനത്തിനായി എത്തിയത്. കൊച്ചിയിലും ആലപ്പുഴയിലും കറങ്ങിയ ശേഷം മരിയ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തെത്തി. തമ്പാനൂരിൽ ഒരു റൂം മരിയ ബുക്ക് ചെയ്‌തെങ്കിലും റൂം നൽകാൻ ഉടമ തയ്യാറായില്ല. പിന്നീട് പല ഹോട്ടലുകളിലും ലോഡ്ജിലും കയറി ഇറങ്ങിയെങ്കിലും ആരും റൂം നൽകാൻ തയാറായില്ല.
സഹായം ചോദിച്ചവരൊക്കെ കയ്യൊഴിഞ്ഞു. കാണുന്നവരൊക്കെ മുഖം പൊത്തി മാറി നടന്നു. കാണുന്നവരൊക്കെ തന്നെ രൂക്ഷമായും അറപ്പോടെയുമാണ് നോക്കിയത്. ഒടുവിൽ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ റോഡരികിൽ ഇരുന്ന് കരയാൻ തുടങ്ങി. ഒടുവിൽ കേരള പോലീസിന്റെ ഇടപെടലാണ് മരിയയ്ക്ക് രക്ഷയായത്. കൊറോണ മുൻകരുതലുകൾ പറഞ്ഞ് മരിയയെ ബോധ്യപ്പെടുത്തി ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ട് പോകുകയും രോഗമില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു തുടർന്ന് പോലീസ് സഹായത്തോടെ റൂം എടുക്കുകയായിരുന്നു.