തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അതേസമയം തെളിവുകളുടെ അഭാവത്തിൽ കേസിലെ ഒൻപത് പ്രതികളെ കോടതി വെറുതെവിട്ടു.
റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന മടവൂർ സ്വദേശി രാജേഷിനെ 2018 മാർച്ച് പതിനെട്ടിന് ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം മടവൂരിലെ രാജേഷിന്റെ റെക്കോഡിങ് സ്റ്റുഡിയോയിൽ കയറിയാണ് സംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന രാജേഷിന്റെ സുഹൃത്തിനും വെട്ടേറ്റിരുന്നു.
രാജേഷ് മുൻപ് ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. നൃത്താധ്യാപികയായ സത്താറിന്റെ ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജേഷുമായുള്ള ഭാര്യയുടെ വഴിവിട്ട ബന്ധം കാരണം സത്താറിന്റെ കുടുംബം തകർന്നു. തുടർന്ന് സത്താർ രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ സത്താർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
English Summary : radio jockey rajesh murder case