ന്യുഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വ്യാജ ഫേസ്‌ബുക്ക് അകൗണ്ട് ഉപയോഗിച്ച് പിടികൂടി ഡൽഹി ദാബ്‌രി പോലീസ്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം മുങ്ങിയ പ്രതി പേരും വിലാസവും മൊബൈൽ നമ്പറുമെല്ലാം മാറ്റിയ ശേഷം ഫേസ്‌ബുക്കിൽ സജീവമായിരുന്നു. വ്യാജ വിലാസത്തിൽ പലയിടങ്ങളിൽ താമസിച്ചിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല.
പ്രതി താമസിക്കുന്ന സ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും ഇയാൾ മറ്റൊരു സ്ഥലത്തേക്ക് മാറിയിട്ടുണ്ടാകും. ദാബ്‌രി പൊലീസിന് തലവേദന സൃഷ്ടിച്ച പ്രതിയെയാണ് ഇപ്പോൾ എസ്‌ഐ പ്രിയങ്ക സൈനിയുടെ വിദഗ്ധമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. ഡൽഹി സ്വദേശിയായ ആകാശ് ജെയിനാണ് അറസ്റ്റിലായത്.
പതിനാറുകാരി ഗർഭിണിയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് സംഭവം പോലീസിൽ അറിയിച്ചത്. എന്നാൽ പീഡിപ്പിച്ച യുവാവിനെ കുറിച്ച് പെൺകുട്ടിക്ക് കൃത്യമായ വിവരങ്ങൾ നൽകാനായില്ല.ദാബ്‌രി പൊലീസിന് ആകാശ് എന്ന പ്രതിയുടെ പേര് മാത്രമാണ് പെൺകുട്ടിയിൽ നിന്നും ലഭിച്ചത്.
പ്രതിയെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് എസ്‌ഐ പ്രിയങ്ക സൈനി ഫേസ്‌ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിർദേശം മുന്നോട്ട് വെച്ചത്. തുടർന്ന് പ്രിയങ്ക സൈനി തന്നെ ഇതിനായി വ്യാജ പ്രൊഫൈൽ നിർമ്മിക്കുകയും ആകാശ് എന്നുപേരുള്ള ആളുകളെ നിരീക്ഷിക്കുകയുമായിരുന്നു. നിരന്തരമായ ചാറ്റുകൾക്കൊടുവിലാണ് പീഡനക്കേസിലെ പ്രതിയായ ആകാശ് ജെയിനെ കണ്ടെത്തിയത്. തുടർന്ന് ചാറ്റ് ചെയ്ത് ഇയാളെ മറ്റൊരു സ്ഥലത്തേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തിനിടെ ഇയാൾ ആറോളം പെൺകുട്ടികളെ ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട് പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു.