ഡൽഹി: അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് 28000 ലധികം പ്രവാസികളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 30 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇതുവരെ എത്തിയിട്ടുള്ളത്. രാജ്യത്ത് തിരികെയെത്തിയിട്ടുള്ളവരിൽ 4921 വിദ്യാർഥികളും, 3969 പ്രൊഫഷണൽസും, 5936 തൊഴിലാളികളും, 3,254 വിനോദസഞ്ചാരികളും 3588 സന്ദർശകരുമാണുള്ളത്.
വന്ദേഭാരത് ദൗത്യത്തിലൂടെ കൂടുതൽ ആളുകൾ ഇന്ത്യയിലെ എത്തിയത് യുഎഇയിൽ നിന്നുമാണ്. 4243 പേരാണ് യു എ ഇയിൽ നിന്നുമെത്തിയത്. അതിന് ശേഷം കൂടുതൽ ആളുകൾ എത്തിയത് യുകെയിൽ നിന്നുമാണ്. 3186 പേരാണ് ഇവിടെ നിന്നും മടങ്ങിയെത്തിയത്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുകയും കൂടുതൽ ആളുകൾ മരണപ്പെടുകയും ചെയ്ത അമേരിക്കയിൽ നിന്ന് 2678 പേരാണ് ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ നിന്നുള്ളവരാണ്. 8574 പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. തമിഴ് നാട്ടിലേക്ക് 2679 പ്രവാസികളുമാണ് മടങ്ങിയെത്തിയത്. കൂടാതെ മഹാരാഷ്ട്രയിൽ 2058 പേരും, തെലങ്കാനയിൽ 2249 പേരും മടങ്ങിയെത്തിയിട്ടുണ്ട്.