കാസർഗോഡ് : കാസർഗോട്ടെ അഞ്ജുശ്രീ പാർവതിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുൻപ് അഞ്ജുശ്രീ എഴുതിയ കുറിപ്പിൽ നിന്നുമാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കുഴമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നായിരുന്നു നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ പോസ്റുമോർട്ടം റിപ്പോർട്ടിൽ എലിവിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയായിരുന്നു. കൂടാതെ എലിവിഷത്തെ കുറിച്ച് അഞ്ജുശ്രീ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നതായും പോലീസ് പറയുന്നു.
അതേസമയം അഞ്ജുശ്രീ രണ്ട് വർഷത്തോളമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നതായും. ഒന്നര മാസം മുൻപ് ക്യാൻസർ ബാധിതനായ യുവാവ് മരിച്ചെന്നും അതിന്റെ മനോവിഷമമാണ് അഞ്ജുശ്രീയുടെ ആത്മഹത്യക്ക് പിന്നിലെന്നുമാണ് അഞ്ജുശ്രീയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും ലഭിക്കുന്ന വിവരം. അഞ്ജുശ്രീ യുവാവുമായി പ്രണയത്തിലായിരുന്നതും യുവാവ് മരിച്ചതും വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് വീട്ടുകാർ ആരോപിക്കുകയായിരുന്നു.
അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണമുണ്ടാവുകയുള്ളു എന്ന് പോലീസ് അറിയിച്ചു. അഞ്ജുശ്രീ യുടെ ശരീരത്തിൽ നിന്നും എലിവിഷം കണ്ടെത്തിയിരുന്നു. എലിവിഷം കരളിനെ ബാധിച്ചതാണ് മരണകരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ അഞ്ജുശ്രീയുടെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് എലിവിഷത്തെ കുറിച്ച് ഗൂഗിളിൽ സേർച്ച് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.
ഡിസംബർ 31 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അഞ്ജുശ്രീയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛർദിച്ചു എന്നായിരുന്നു വീട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നത്. വീട്ടുകാർക്കും കുഴിമന്തി കഴിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും പറഞ്ഞിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ജുശ്രീ മരണപ്പെട്ടത്.
English Summary : anjusree parvathi death updates