മുംബൈ : ഒരുമാസം മുൻപ് നവിമുംബൈയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കലംബൊലി സ്വദേശിനി വൈഷ്ണവി ബാബറി (19) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈഷ്ണവിയെ കാണാതായതിന് പിന്നാലെ കുറിപ്പെഴുതിവെച്ച് കാമുകൻ വൈഭവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈഷ്ണവിയുടെ മൃതദേഹം കണ്ടെത്തിയത്.
ഡിസംബർ പന്ത്രണ്ടാം തീയതിയാണ് എസ്‌ഐഇഎസ് കോളേജിലെ ഡാറ്റ സയൻസ് വിദ്യാർത്ഥിനിയായ വൈഷ്ണവിയെ കാണാതായത്. രാവിലെ കോളേജിലേക്ക് പോയ വൈഷ്‌ണവി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൈഷ്ണവിയും കാമുകൻ വൈഭവും സംഭവ ദിവസം രാവിലെ പതിനൊന്ന് മുതൽ രണ്ട് മണിവരെ ഒന്നിച്ചുണ്ടായതായി കണ്ടെത്തി.
വൈഷ്‌ണവിയും, വൈഭവും കഴിഞ്ഞ അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്നു. വൈഭവന്റെ ഫോണിൽ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിൽ വൈഷ്‌ണവിക്ക് മറ്റൊരാളുമായി അടുപ്പമുള്ളതായി വൈഭവ് സംശയിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സംശയത്തെ തുടർന്ന് വൈഷ്‌ണവിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ മൃതദേഹം എവിടെയാണെന്ന് വ്യക്തമല്ലായിരുന്നു.
LOI-503 എന്ന കോഡ് ഭാഷയിലാണ് സ്ഥലം രേഖപ്പെടുത്തിയിരുന്നത്. പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിൽ വനംവകുപ്പ് മരങ്ങളിൽ രേഖപ്പെടുത്തുന്ന നമ്പറാണിതെന്ന് കണ്ടെത്തുകയും. തുടർന്ന് ദിവസങ്ങളോളം നീണ്ട തിരച്ചിലിൽ LOI-501 എന്ന മരം കണ്ടെത്തി. മരത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ വസ്ത്രവും ഐഡി കാർഡും വാച്ചും ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കാണാതായ വൈഷ്ണവിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
English Summary : boyfriend killed college student in khargar hills maharashtra