മലപ്പുറം : കരുവാരകുണ്ട് തുവ്വൂരിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുവ്വൂർ സ്വദേശിനിയും കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയുമായ സുജിത (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ്സ് പ്രവർത്തകൻ വിഷ്ണുവിന്റെ വീട്ട് വളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
പത്ത് ദിവസം മുൻപാണ് തുവ്വൂർ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യ സുജിതയെ കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷിച്ച് വരികയുമായിരുന്നു. അന്വേഷണത്തിനിടെ സുജിതയ്ക്ക് വിഷ്ണുവുമായി സൗഹൃദമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. അതേസമയം സുജിതയെ കാണാനില്ലെന്ന പോസ്റ്ററുകൾ വിഷ്ണുവാണ് ഫേസ്‌ബുക്കിൽ ആദ്യം പങ്കുവെച്ചതെന്നും പോലീസ് പറയുന്നു.
വിഷ്‌ണുവിന്റെ വീട്ടിലെ മാലിന്യ ടാങ്കിൽ നിന്നും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കവറിലാക്കിയതിന് ശേഷം മാലിന്യ ടാങ്ക് തുറന്ന് അരികിൽ കുഴിയെടുത്ത് മൂടുകയായിരുന്നു. സംശയം തോന്നാതെ ഇരിക്കാൻ അതിന് മുകളിൽ മെറ്റൽ വിതറിയ ശേഷം കോഴിക്കൂട് സ്ഥാപിച്ചു. സുജിതയും വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇതാണ് കൊലപതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
English Summary : dead body found in house premises at thuvvur of malappuram