ആലപ്പുഴ : മാന്നാറിൽ പലരിൽ നിന്നും മൂന്ന് കോടിയോളം രൂപയും അറുപത് പവൻ സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മാന്നാർ കൂട്ടമ്പേരൂർ സ്വദേശികളായ സാറാമ്മ ലാലു, മാന്നാർ മുൻ പഞ്ചായത്ത് അംഗം ഉഷ ഗോപാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായതിൽ മനംനൊന്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മ ആത്മഹത്യ ചെയ്തിരുന്നു.
ശ്രീദേവിയമ്മയിൽ നിന്നുൾപ്പെടെ നിരവധി പേരിൽ നിന്നായി പണം തട്ടിയെടുത്തുന്ന പരാതിയിലാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ശ്രീദേവിയമ്മ ജീവനൊടുക്കിയതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയ പ്രതികളെ തിരുവല്ല കുറ്റൂരിലുള്ള വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മരിച്ച ശ്രീദേവിയമ്മയുടെ കയ്യിൽ നിന്നും 65 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ശ്രീദേവിയമ്മ മാന്നാർ പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറയുന്നു. വീയപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, പ്രതാപചന്ദ്രമേനോന്‍, സിവില്‍ പൊലീസ് ഓഫീസര്‍ നിസാറുദ്ദീന്‍, വനിതാ എ.എസ്.ഐ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
English Summary : extorting 3 crores of rupees and 60 pavan