മലപ്പുറം : നിലമ്പൂരിൽ മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി അധ്യാപികയിൽ നിന്നും പണം തട്ടിയ ദമ്പതികൾ ഒളിവിൽ. തിരുവനന്തപുരം സ്വദേശി സണ്ണി ഭാര്യ റാണി എന്നിവരാണ് തട്ടിപ്പിന് ശേഷം ഒളിവിൽ പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകന് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയായ അധ്യാപികയിൽ നിന്ന് ആറു ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തു.
കാറ്റാടി എന്ന പേരിൽ ഒരു സിനിമയുടെ കുറച്ച് സീനുകൾ പ്രമുഖ നടീ നടന്മാരെ വച്ച് ഒരു ദിവസം ഷൂട്ട് ചെയ്തിരുന്നു. ഈ ക്ലിപ്പുകൾ കാണിച്ചാണ് നിരവധി പേരിൽ നിന്ന് അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തത്. അതേസമയം കാറ്റാടി എന്ന ചിത്രത്തിന്റെ സംവിധായക അറിയാതെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ചിത്രത്തിന്റെ സംവിധായക ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കണ്ണൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് മകളെ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപയും സണ്ണിയും റാണിയും തട്ടിയെടുത്തിട്ടുണ്ട്. ടിക്ക് എന്ന സോഷ്യൽ മീഡിയ ആപിലൂടെയാണ് ആളുകളുമായി റാണി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ഷൂട്ട് ചെയ്ത ക്ലിപ്പ് കാണിച്ച് തങ്ങളുടെ സിനിമയാണെന്നും അഭിനയിക്കാൻ അവസരം നല്കമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
English Summary : He extorted money from the teacher by promising to cast his son in a film