പത്തനംതിട്ട : കോടതി വിധിയെ തുടർന്ന് സർവ്വീസ് പുനരാരംഭിച്ച റോബിൻ ബസിനെ വഴിയിൽ തടഞ്ഞ് പിഴ ഈടാക്കി എംവിഡി. പത്തനംതിട്ടയിൽ നിന്നും രാവിലെ സർവ്വീസ് ആരംഭിച്ച റോബിൻ ബസ് നൂറു മീറ്റർ മാത്രം പിന്നിട്ടപ്പോൾ എംവിഡി വഴിയിൽ തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെർമിറ്റ് ലംഘിച്ചെന്ന് ആരോപിച്ച് 7500 രൂപ പിഴ ഈടാക്കുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തുന്ന ബസ് പരിശോധനയെ തുടർന്ന് അരമണിക്കൂർ വൈകിയാണ് ഓടുന്നത്. കോടതിയാണോ മോട്ടോർ വാഹന വകുപ്പ് ആണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ബസ് ഉടമ ബേബി ഗിരീഷ് പ്രതികരിച്ചു.
ഓഗസ്റ്റ് 30 നാണ് റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങിയത്. സെപ്റ്റംബർ ഒന്നിന് രാവിലെ റാന്നിയിൽ വെച്ച് എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധന നടത്തുകയും ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്യുകയുമായിരുന്നു. ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു,വൈപ്പർ ബ്ലേഡിന് കനം കുറവാണ്,ഫൂട്ട് റസ്റ്റിന് തേയ്മാനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. തുടർന്ന് ഒന്നര മാസത്തിന് ശേഷം ഇതൊക്കെ പരിഹരിച്ച് റോബിൻ ബസ് ഫിറ്റ്നസ് പാസ് ആവുകയും ചെയ്തു.
ഒക്ടോബർ പതിനാറിന് സർവ്വീസ് പുനരാരംഭിച്ച റോബിൻ ബസിനെ റാന്നിയിൽ വെച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടയുകയും വയലേഷൻ ഓഫ് പെർമിറ്റ് സെക്ഷൻ റൂൾ 207 പ്രകാരം ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനെതിരെ ഉടമ കോടതിയെ സമീപിക്കുകയും കോടതി ബസ് വിട്ടുകൊടുക്കാൻ നിർദേശിക്കുകയും ചെയ്തു.
English Summary : robin bus service restarted today