തിരുവനന്തപുരം : കൂട്ടുകാരിയുടെ വീട്ടിൽ നിന്നും കഷായം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടി. സംഭവത്തിൽ താൻ നിരപരാധിയാണെന്നും തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആൾക്ക് ഒന്നും പറ്റാൻ താൻ ആഗ്രഹിക്കില്ലെന്നും പെൺകുട്ടി പറയുന്നു. ഷാരോണിനെ എന്തെങ്കിലും ചെയ്യണനായിരുന്നെങ്കിൽ അത് നേരത്തെ ആവാമായിരുന്നെന്നും ആരും അറിയാതെ ഒരുപാട് തവണ ഞങ്ങൾ കണ്ടിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു. ഷാരോണിന്റെ പിതാവുമായി പെൺകുട്ടി നടത്തിയ ചാറ്റിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
അതേസമയം വീട്ടിൽ നിന്നും കഴിച്ച ജ്യൂസിൽ സംശയമുള്ളതായി പെൺകുട്ടി ഷാരോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറയുന്നു. കഴിഞ്ഞ പതിനാലിനാണ് ഷാരോൺ കൂട്ടുകാരിയുടെ വീട്ടിൽ എത്തിയത് വീട്ടിൽ നിന്നും കഷായവും ജ്യൂസും കുടിച്ച ശേഷം ഷാരോൺ ഛർദിച്ചിരുന്നതായും തുടർന്ന് ഗുളിക വാങ്ങി കഴിക്കാനും കൂട്ടുകാരി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഷാരോണിനെ അവശ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഷാരോൺ മരണപ്പെട്ടത്.
ഷാരോൺ നേരത്തെയും ഛർദിച്ചിരുന്നതായും കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതുകൊണ്ടാണ് ഛർദിച്ചതെന്ന് ഷാരോൺ നേരത്തെ വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടിലെത്തി കഷായം കുടിച്ച സംഭവം ഷാരോൺ വീട്ടുകാരിൽ നിന്നും മറച്ച് വെച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയ ശേഷം ഷാരോൺ ഛർദിച്ച വിവരം പെൺകുട്ടിയെ അറിയിച്ചപ്പോൾ പെൺകുട്ടി ക്ഷമ ചോദിക്കുകയും താനും ആദ്യം കഴിച്ചപ്പോൾ ഛർദിച്ചതായും പറയുന്നുണ്ട്. എന്ത് തരം കഷായമാണ് വാങ്ങിയതെന്നും ഷാരോൺ ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. അതേസമയം അമ്മയെ കൊണ്ടുവിടാൻ വന്ന ഓട്ടോ ഡ്രൈവർക്ക് ഈ ജ്യൂസ് കൊടുത്തതയും അത് കഴിച്ച് അയാൾക്ക് വയ്യാതായത് മാമൻ പറഞ്ഞെന്നും പെൺകുട്ടി പറയുന്നു.
കഷായമാണ് പ്രശ്നമെന്ന് ഷാരോൺ പറഞ്ഞപ്പോൾ അല്ല ജ്യൂസിനാണ് പ്രശ്‌നമെന്ന് പെൺകുട്ടി പറഞ്ഞു. കഷായത്തിനാണ് കുഴപ്പമെങ്കിൽ താൻ എന്നെ മരിച്ച് പോകേണ്ടതല്ലേ എന്നും പെൺകുട്ടി ചോദിക്കുന്നു. ഷാരോണിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് ശേഷം പെൺകുട്ടിയുമായി നടത്തിയ ചാറ്റുകളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.