തിരുവനന്തപുരം : ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടങ്ങൾ വെച്ച് വീട്ടുകാരെ കബളിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പുന്നമൂട് കിടങ്ങിൽ സരിത (39) ആണ് അറസ്റ്റിലായത്. വീട്ട് ജോലിക്കാരിയായ സരിത പലപ്പോഴായാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടം വെച്ചത്.
പതിനൊന്ന് വർഷമായി സരിത കുരയ്ക്കൽ വൃന്ദാവനത്തിൽ എസ് സുനിൽകുമാറിന്റെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. വീട്ടുകാരുടെ വിശ്വസ്തയായിരുന്നു സരിത. സുനിൽകുമാറിന്റെ ഭാര്യ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴുമെല്ലാം ആഭരണങ്ങൾ ഊരി വെയ്ക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ ഊരിവെച്ച സമയങ്ങളിൽ ആണ് സരിത ആഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടം വെച്ചത്.
വളകൾ മുക്കുപണ്ടമാണോ എന്ന സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. തുടർന്ന് സരിതയെ സംശയം തോന്നുകയും സരിതയെ ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാൽ സരിത ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസിൽ പരാതി നൽകിയതോടെ സരിത കുറ്റം സമ്മതിച്ചു. വളകൾ മാത്രമാണ് മോഷ്ടിച്ചതെന്ന് സരിത പോലീസിൽ പറഞ്ഞു. എന്നാൽ സരിതയുടെ ബാങ്ക് അകൗണ്ട് പരിശോധിച്ചപ്പോൾ ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ പണയംവെച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സുനിൽകുമാറിന്റെ ഭാര്യയുടെയും മക്കളുടെയും സ്വർണാഭരണങ്ങൾ സരിത മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു.
English Summary : stole the gold ornaments and replaced them with money