കൊറോണ വൈറസിനെ ഭയന്ന് ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മൃതദേഹം ഏറ്റെടുത്ത് കർണാടക പോലീസ് സംസ്കരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച 44 കാരന്റെ മൃതദേഹമാണ് അന്ത്യകർമ്മങ്ങളോടുകൂടി പോലീസുകാർ ചേർന്ന് സംസ്കരിച്ചത്. കർണാടകയിൽ മൈസൂരിനടുത്തുള്ള ചാമരാജ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ട ആളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയെങ്കിലും അവർ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് പോലീസുകാർ നേരിട്ട് മൃതദേഹം ഏറ്റെടുക്കുവാൻ വേണ്ടി തയ്യാറായത്.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മാഡെ ഗൗഡയുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഹൈന്ദവ ആചാര പ്രകാരം മരിച്ച ആളുടെ സ്ഥലത്തുള്ള സ്മശാന ത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. പോലീസുകാർ മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടിയുള്ള കുഴിമാടം ഒരുക്കുകയും സബ് ഇൻസ്പെക്ടർ ആചാരപൂർവം വെള്ള പുതപ്പിക്കുകയും ചെയ്തു കൊണ്ടാണ് മൃതദേഹം മറവ് ചെയ്തത്.