തിരുവനന്തപുരം : സംസ്ഥാനത്തെ ഭരണകൂട പരാജയത്തിന്റെ തെളിവാണ് വിഴിഞ്ഞം തുറമുഖ വിഷയത്തിൽ കേന്ദ്രസേനയെ കൊണ്ടുവരുവാനുള്ള നീക്കമെന്ന് സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര. വിഴിഞ്ഞം സംഘർഷം ഉണ്ടണ്ടായത് പോലീസ് സംവിധാനത്തിന്റെ പരാജയം കാരണമാണെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നത് കൊണ്ടാണോ കേന്ദ്രസേനയെ കൊണ്ടുവരുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഫാദർ യൂജിൻ പെരേര ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങൾക്കിടയിൽ വിഴിഞ്ഞത്ത് നടന്ന സംഘർഷങ്ങളെ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ സംഘർഷം സംസ്ഥാന സർക്കാരിന്റെ തിരക്കഥയാണെന്നും ഫാദർ യൂജിൻ പെരേര ആരോപിച്ചു. ഇക്കാര്യം പുറത്ത് വരുന്നത് വരെ അതിരൂപത ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും അല്ലാതെ പാർട്ടി മുഖപത്രത്തിലൂടെയല്ല പറയേണ്ടതെന്നും ഫാദർ യൂജിൻ പെരേര കുറ്റപ്പെടുത്തി.
സർവകക്ഷി യോഗത്തിൽ സമരസമിതിയെ പ്രതിരോധത്തിൽ നിർത്താനാണ് സർക്കാർ ശ്രമിച്ചത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ മത്സ്യ തൊഴിലാളികളെ അപമാനിക്കുകയാണെന്നും സമാധാനത്തിനായുള്ള ചർച്ചയൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു.