ആലപ്പുഴ : അമിത വേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ച് അഞ്ചുവയസുകാരി മരിച്ച സംഭവത്തിൽ സ്‌കൂട്ടർ ഉടമയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഈരാറ്റുപേട്ട സ്വദേശികളായ ഫാസിൽ-ജിസാന ദമ്പതികളുടെ മകൾ ഫൈഫ ഫാത്തിമ (അഞ്ച്) ആണ് മരിച്ചത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം ആലപ്പുഴയിൽ എത്തിയതായിരുന്നു ഫൈഫ ഫാത്തിമ.
അപകടമുണ്ടാക്കിയ സ്‌കൂട്ടർ നിർത്താതെ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്‌കൂട്ടർ ആണെന്ന് കണ്ടെത്തുകയും സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. വിദ്യാർത്ഥികൾക്കെതിരെ ജുവനൈൽ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി.
വിദ്യാർത്ഥികളായ പെൺകുട്ടികൾ മറ്റൊരു വിദ്യാർത്ഥിനിയുടെ അമ്മയുടെ സ്കൂട്ടർ എടുത്ത് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന സ്കൂട്ടർ അഞ്ച് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. സ്‌കൂട്ടറിന്റെ പുറകിലിരുന്ന വിദ്യാർത്ഥിനിയുടെ കാലാണ് കുഞ്ഞിന്റെ ദേഹത്ത് തട്ടിയതെന്ന് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകി.
English Summary : faiha fazil accident death alappuzha