പാലക്കാട് : മലമ്പുഴയിൽ മലയിൽ കുടുങ്ങിയ യുവാവിനെ 45 മണിക്കൂറിന് ശേഷം ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. ചെറാട് സ്വദേശി ബാബുവിനെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സംഘങ്ങൾ പരാജയപെട്ടിടത്താണ് ഇന്ത്യൻ സൈന്യം ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സുഹൃത്തുകൊൾക്കൊപ്പം മല കയറിയ ബാബു ഇറങ്ങാനാവാതെ മലയിൽ കുടുങ്ങിയത്. തുടർന്ന് ഫോണിലൂടെ സുഹൃത്തുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചത്. ഇന്ത്യൻ സൈന്യം എത്തുന്നത് വരെ വെള്ളം പോലും യുവാവിന് കൊടുക്കാൻ സാധിച്ചില്ല. 40 മണിക്കൂറിലധികം വെള്ളവും ഭക്ഷണവും ഇല്ലാതെ യുവാവ് മലമുകളിൽ കഴിയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെ മലമ്പുഴയിൽ എത്തിയ സൈന്യം സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. പുലർച്ചയോടെ ബാബു കുടുങ്ങി കിടക്കുന്നതിന് തൊട്ടടുത്ത് എത്തിയ സൈന്യം ഞങ്ങൾ കൂടെയുണ്ട് ഭയപ്പെടേണ്ട എന്ന് ബാബുവിനെ അറിയിക്കുകയും ചെയ്തു. രാവിലെയോടെ റോപ്പ് ഉപയോഗിച്ച് ബാബുവിന്റെ അടുത്തെത്തിയ സൈന്യം റോപ്പിൽ ബന്ധിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ കരസേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.