തൃശൂർ : ഭർത്താവിന്റെ സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നാല്പതുകാരൻ അറസ്റ്റിൽ. തൃശൂർ തിരുവമ്പാടി സ്വദേശി നവീനാണ് അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിന്റെ സുഹൃത്തായ നവീൻ പീഡിപ്പിക്കാൻ ശ്രമിച്ചതായും തന്റെ മരണത്തിന് ഉത്തരവാദി നവീൻ ആണെന്നും എഴുതിയിരുന്നു. യുവതിയുടെ ഡയറിയിൽ നിന്നാണ് കുറിപ്പ് പോലീസ് കണ്ടെടുത്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ സുഹൃത്തായ നവീൻ ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്ന യുവതി ജീവനൊടുക്കുകയായിരുന്നു. നവീനും ഭർത്താവും സ്ഥിരമായി വീട്ടിലിരുന്ന് മദ്യപിക്കാറുള്ളതായും യുവതിയുടെ ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം നവീന്റെ ആദ്യ ഭാര്യ ജീവനൊടുക്കിയിരുന്നതായും രണ്ടാം ഭാര്യയുമായി വിവാഹമോചനം നേടിയിരുന്നെനും പോലീസ് പറയുന്നു. കൂടാതെ നവീന്റെ ഇരകളിൽ ഒരാൾ മാത്രമാണ് താനെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പരാതി നൽകി ഒരു വർഷത്തിന് ശേഷവും പോലീസ് പ്രതിയെ പിടികൂടിയില്ലെന്നും കോടതിയെ സമീപിച്ചപ്പോഴാണ് പ്രതിയെ പിടിക്കാൻ പോലീസ് തയ്യാറായതെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.