മലപ്പുറം: വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്ക് സംസ്ഥാനത്ത് സർക്കാർ ക്വറെന്റിനിൽ കഴിയണമെങ്കിൽ പണം ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാട്ടിലേക്ക് വരുന്നതിനുവേണ്ടി വിമാന ടിക്കറ്റിന് വരെ പണം പിരിച്ച് വരുന്നവർ എങ്ങനെ ക്വറന്റിനിൽ കഴിയുന്നതിനുവേണ്ടി സർക്കാരിന് പണം നൽകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ നൽകിയ പണവും ജനങ്ങളിൽ നിന്നുള്ള സംഭാവനയും പിന്നെ എന്തിനാണെന്നും ഇങ്ങനെയാണെങ്കിൽ ആരും വരാതിരിക്കുന്നതാതാണ് നല്ലതെന്നും പ്രവാസികൾ അവിടെ കിടന്ന് മരിക്കുന്നതാണ് ഇതിലും നല്ലതെന്നും പി കെ കുഞ്ഞാലിക്കുട്ടി സർക്കാരിനെ കുറ്റപ്പെടുത്തി കൊണ്ട് പറഞ്ഞു.
വിദേശത്തു നിന്നും നാട്ടിലേക്ക് എത്തുന്നവർ സർക്കാർ ക്വറെന്റിനിൽ കഴിയുന്നതിനു സർക്കാരിന് പണം നൽകണമെന്നുള്ള തീരുമാനം പിൻവലിക്കണമെന്നുള്ള ആവശ്യവുമായി ഗൾഫിലെ പ്രവാസികൾ ഒന്നടങ്കം മുന്നോട്ട് വരികയാണ്. ജോലിസ്ഥലത്ത് ദുരിതത്തിൽ കഴിയുന്നവർ നാട്ടിലേക്ക് വരാൻ വേണ്ടി തയ്യാറെടുത്തു ഇരിക്കുമ്പോൾ ഇത്തരം തീരുമാനങ്ങൾ പ്രവാസികൾക്ക് ഉള്ള ഇരുട്ടടി ആണെന്നും പ്രവാസികൾ ഒന്നടങ്കം പറയുന്നു. സൗജന്യ സേവനം അർഹതപ്പെട്ടവർക്കെങ്കിലും നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും പ്രവാസികൾ പ്രതികരിച്ചു.