പത്തനംതിട്ട : പുല്ലാട് രാമദേവിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഭർത്താവ് ജനാർദ്ദനൻ നായർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ഭാര്യ രമാദേവിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ജനാർദ്ദനൻ നായർ ഉറച്ച് വിശ്വസിച്ചിരുന്നു. ഇതിനിടയിൽ പ്രസവം നിർത്തിയ രമാദേവി ട്യൂബ് പ്രഗ്നൻസി ഉണ്ടായി. എന്നാൽ ജനാർദ്ദനൻ നായർ അവിഹിത ബന്ധത്തിലൂടെയാണ് രമാദേവി ഗര്ഭിണിയായതെന്ന് സംശയിച്ചു. സർജറിയിലൂടെ ഗർഭം ഒഴിവാക്കിയെങ്കിലും രമാദേവിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഉറപ്പിച്ച ജനാർദ്ദനൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
വീടിന് സമീപത്ത് കെട്ടിടം പണിക്കായി തമിഴ് തൊഴിലാളികൾ എത്തിയതിന് പിന്നാലെയാണ് ഇയാൾ രമാദേവിയെ കൊലപ്പെടുത്തുന്നത്. തൊഴിലാളി സംഘത്തിലെ യുവാവ് സംഘത്തിലെ തന്നെ യുവതിയുമായി അടുപ്പത്തിലായി ആരോടും പറയാതെ യുവതിയെയും കൊണ്ട് ഒളിച്ചോടി. എന്നാൽ രമാദേവി കൊല്ലപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട് സ്വദേശിയെ കാണാതായതും ചേർത്ത് വായിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ ഇയാളെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം പോയ യുവതിയെ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിൽ സംശയം ഉയർന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ ജനാർദ്ദനൻ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.
English Summary : pathanamthitta ramadevi death case