തിരുവനന്തപുരം : ഭർതൃമതിയായ യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. മണമ്പൂർ സ്വദേശിനി ശരണ്യയുടെ ആത്മഹത്യ ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കടയ്ക്കാവൂരിൽ നിന്ന് ട്രെയിൻ തട്ടിയ നിലയിൽ ശരണ്യയുട മൃതദേഹം കണ്ടെത്തിയത്.
2022 മെയ് 12 നാണ് ചിറക്കര സ്വദേശിയായ വിനോദും മണമ്പൂർ സ്വദേശിയായ ശരണ്യയും വിവാഹിതരായത്. ശരണ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷം ഭർത്താവ് വിനോദും വീട്ടുകാരും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ ശരണ്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനോ മാതാപിതാക്കളോട് സംസാരിക്കാനോ ശരണ്യയെ അനുവദിച്ചിരുന്നില്ലെന്ന് ശരണ്യയുടെ മാതാവ് പറയുന്നു.
ശരണ്യയ്ക്ക് അവിഹിതമുണ്ടെന്ന് ആരോപിച്ചും ഭർത്താവ് വിനോദ് ശരണ്യയെ ഉപദ്രവിച്ചിരുന്നു. എന്നാൽ ശരണ്യ ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം വിനോദിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം കണ്ടത് ശരണ്യ ചോദ്യം ചെയ്യുകയും വഴക്കിടുകയും ചെയ്തിരുന്നതായി ശരണ്യയുടെ അമ്മ പറയുന്നു. കൊല്ലത്ത് ഐഎൽടിഎസ് കോച്ചിങ്ങിന് പോയിരുന്ന ശരണ്യ അന്നും കോച്ചിങിനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശരണ്യ വൈക്കത്തുള്ള കൊച്ചച്ചന്റെ വീട്ടിൽ പോയിരുന്നു. അവിടെ ആരും ഇല്ലാത്തതിനെ തുടർന്ന് അവിടെ നിന്ന് മടങ്ങിയ ശരണ്യയുടെ മരണ വാർത്തയാണ് പിന്നീട് അറിയുന്നത്.