കാസർഗോഡ് : ബദിയടുക്കയിൽ എലിവിഷം ഉള്ളി ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. നാരംപാടി സ്വദേശികളായ മഹാലിംഗ നായിക്-സാംബവി ദമ്പതികളുടെ മകൾ അങ്കിത (18) ആണ് മരിച്ചത്. ഈ മാസം പത്തിന് എലിവിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അങ്കിതയെ അവശ നിലയിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അങ്കിതയുടെ ആരോഗ്യ നില ഗുരുതരമാകുകയും ബുധനാഴ്ച ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ ബദിയടുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അമ്മയുടെ ഗൂഗിൾ പേ അകൗണ്ട് ഉപയോഗിച്ച അങ്കിതയെ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് അങ്കിത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. നായന്മാർമൂല കോളേജിലെ പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണ് മരിച്ച അങ്കിത.
English Summary : college student ankitha died kasaragod