കൊല്ലം : പത്തനാപുരത്ത് മകന്റെ വാഹനം ജപ്തി ചെയ്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. തലവൂർ സ്വദേശി കുഞ്ഞപ്പൻ (60) ആണ് മരിച്ചത്. മകൻ ലിനുവിന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെയാണ് കുഞ്ഞപ്പനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി നടപടിയിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പുനലൂർ ശാഖയിൽ നിന്നും ട്രാവലർ വാങ്ങുന്നതിനായി ലിനു വായ്‌പയെടുത്തിരുന്നു. തുടർന്ന് വായ്പ്പ തിരിച്ചടവ് മുടങ്ങിയതോടെ ലിനുവിന്റെ ട്രാവലർ ഇക്കഴിഞ്ഞ ബുധനാഴ്ച പോലീസിന്റെ സാന്നിധ്യത്തിൽ ജപ്തി ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ കുഞ്ഞപ്പനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു. മരണത്തിന് ഉത്തരവാദികളായ ആളുകളെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ധനകാര്യ സ്ഥാപനത്തിൽ നിന്നുണ്ടായ പീഡനങ്ങളാണ് ആത്മഹത്യയ്ക്ക് കരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
English Summary : distraught over the attaching of son vehicle householder committed suicide