തൃശൂർ : സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ 24 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കൊരട്ടി സ്വദേശി ഷൈജു പോൾ (50) നെയാണ് ചാലക്കുടി അതിവേഗ കോടതി ശിക്ഷിച്ചത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ഹോട്ടൽ മുറിയിലെത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മയെ സൗഹൃദം നടിച്ച് ഹോട്ടൽ മുറിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിൽവെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും മൂന്ന് പവന്റെ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തു.
നിരന്തരം ഭീഷണിപ്പെടുത്തിയതോടെ വീട്ടമ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി അറസ്റ്റിലായി. ഇയാളുടെ മൊബൈലിലും നിന്നും യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കണ്ടെത്തി. വിവിധ വകുപ്പുകളിലായാണ് 24 വർഷം തടവ് കോടതി വിധിച്ചത്. തടവിന് പുറമെ നഷ്ടപരിഹാരാമായി 2.75000 രൂപ വീട്ടമ്മയ്ക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
English Summary : man jailed for sexually assaulted a married woman