കാസർഗോഡ് : ചട്ടഞ്ചാൽ അരമങ്ങാനത്ത് യുവതിയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. മേൽപ്പറമ്പ് സ്വദേശിയായ സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്. കളനാട് അരമങ്ങാനം സ്വദേശിനി റുബീന (30), മകൾ ഹനാന മറിയം (അഞ്ച്) എന്നിവരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് സഫ്വാനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ പതിനഞ്ചിന് റുബീനയേയും മകൾ ഹനാന മറിയത്തെയും വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന റുബീനയെയും മകളെയും കാണാതാവുമായും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു റുബീന.
റുബീനയുടെ മരണത്തിൽ ഭർത്താവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ റുബീനയും സഫ്‌വാനും അടുപ്പത്തിലായിരുന്നതായി കണ്ടെത്തി. ഒമ്പത് വർഷം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. സഫ്‌വാൻ മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറെടുത്തതിന് പിന്നാലെ റുബീന സഫ്വാനുമായി വഴക്കിടുകയും റുബീന ജീവനൊടുക്കുകയായിരുന്നു. സഫ്‌വാൻ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം ഇരുവരുടേയും മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചു. സഫ്‌വാന്റെ മൊബൈലിൽ നിന്ന് റുബീനയുമായി നടത്തിയ ചാറ്റുകൾ നശിപ്പിച്ചതായി പോലീസ് കണ്ടെത്തി. മൊഴിയെടുക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷം സഫ്‌വാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary : rubeena death case kasaragod kalanad