അബുദാബി: അബുദാബി കിരീടാവകാശിയായ ഷെയ്ക്ക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ നൽകിയ 11 ഏക്കർ ഭൂമിയിൽ പടുകൂറ്റൻ ക്ഷേത്രം ഉയരാൻ പോകുന്നു. ക്ഷേത്രം നിർമ്മിക്കുന്നത് അക്ഷർധാം മാതൃകയിലാണ്. ക്ഷേത്രം പൂർണ്ണമായും ഇരുമ്പ് ഉപയോഗിക്കാതെയാണ് നിർമ്മിക്കുന്നത്. 3000 ക്യൂബിക് മീറ്റർ കോൺക്രീറ്റിൽ അടിത്തറ ബലപ്പെടുത്തുന്ന ചടങ്ങ് ഇന്ന് നടന്നു.
ക്ഷേത്രത്തിന്റെ കൊത്തുപണികൾക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മാർബിൾ കൊണ്ടുവന്നു അതിൽ കൊത്തി രൂപകൽപന ചെയ്തായിരിക്കും ഭിത്തിയുടെ നിർമ്മാണം. കൂടാതെ യു എ ഇയിലെ 7 എമിറേറ്ററുകളുടെ പ്രതീകമായി 7 ഓളം വലിയ ഗോപുരങ്ങളും ക്ഷേത്രത്തിനുണ്ടാകും. 2020 ഓടുകൂടി ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ സാംസ്‌കാരിക കേന്ദ്രം കൂടിയായിരിക്കും ഈ ക്ഷേത്രം.