ന്യുഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർഗോഡ് മണ്ഡലത്തിൽ നടന്ന മോക്‌പോളിൽ ബിജെപിക്ക് പോൾ ചെയ്തതിനേക്കാളും കൂടുതൽ വോട്ട് ലഭിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നൽകാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ബുധനാഴ്ചയാണ് മോക് പോൾ നടത്തിയത്. പോൾ ചെയ്തതിനേക്കാളും കൂടുതൽ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന തരത്തിൽ പ്രചാരണം നടന്നതോടെയാണ് സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് സംഭവം പരിശോധിക്കാൻ സുപ്രീം കോടതി നിർദേശം നൽകുകയായിരുന്നു.
സുപ്രീം കോടതിയുടെ നിർദേശ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തുകയും മോക്‌പോളിൽ ബിജെപിക്ക് പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചിട്ടില്ലെന്നും കണ്ടെത്തുകയും വാർത്ത അടിസ്ഥാന രഹിതമാണെന്ന് സുപ്രീം കോടതിയെ അറിയിക്കുകയുമായിരുന്നു.
English Summary : kasargod mock poll allegation