Friday, April 26, 2024
-Advertisements-
KERALA NEWSഎന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ...

എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല

chanakya news
-Advertisements-

വ്യത്യസ്തമായ പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകളുടെ കാലമാണിത്. തങ്ങളുടെ ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. എന്നാൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് വിവാദമായാലോ. അങ്ങനെ ഒരു വിവാദ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലായി നിൽക്കുന്നത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൻ വിവാദത്തിനു വഴിവെച്ചിരിക്കുന്നത്. പോസ്റ്റ് വെഡിങ് ഷൂട്ട് ആണെങ്കിലും സേവ് ദി ഡേറ്റ് എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഫോട്ടോഷൂട്ടിൽ പുതിയ ട്രെൻഡ് വേണം എന്ന ആഗ്രഹം സുഹൃത്തും ഫോട്ടോഗ്രാഫറുമായ അഖിൽ കാർത്തികേയനോട് പറഞ്ഞു.

തൃശ്ശൂർ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന വെഡിങ് സ്റ്റോറീസ് ആണ് ഈ ഫോട്ടോ പകർത്തിയിരിക്കുന്നത്. വാഗമൺ ആണ് ലൊക്കേഷൻ. അവരുടെതന്നെ ഫേസ്‌ബുക്ക് പേജിലൂടെ ഫോട്ടോ ഷെയർ ചെയ്തത് തൊട്ട് വിമർശനങ്ങളുടെ പൊങ്കാലയായിരുന്നു. കാലവും ലോകവും മാറുമ്പോൾ അതിനെ പുച്ഛത്തോടെ കാണുകയും എല്ലാത്തിനേയും അശ്ലീല കണ്ണുകളോടു കൂടി മാത്രം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് പ്രശ്നമെന്നാണ് ഇവരുടെ പക്ഷം. ആദ്യം ചില കമന്റുകൾക്ക് ഋഷി മറുപടി നൽകിയിരുന്നു. എന്നാൽ കമന്റുകൾ നിരവധി ആയതോടെ അത് അവസാനിപ്പിച്ചു. ‘‘കൊലപാതകമോ പീഡനമോ പിടിച്ചു പറിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തിട്ടില്ല. അതു ചെയ്യുന്നവർ ഒരു കൂസലും കൂടാതെ നടക്കുന്നു. അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ നിങ്ങൾ ചിന്തിക്കുന്നത് മറ്റു പലതുമാണ്. സ്ത്രീ എന്നാൽ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്നമാണിത്. അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആയി കണ്ടാൽ പ്രശ്നം തീർന്നു. ഇഷ്ടമായില്ലെങ്കിൽ സ്ക്രോള്‍ ചെയ്തു പോയാൽ പോരെ. ഇനി തെറി വിളിച്ചേ തീരൂ എങ്കിൽ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാൻ സാധിക്കില്ലല്ലോ’’– ലക്ഷ്മി നിലപാട് വ്യക്തമാക്കി.

ഷൂട്ടിൽ ‘‘എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോർട്സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം. സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം’’– ഋഷികാർത്തിക് പറഞ്ഞു. ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയിൽ ചിത്രങ്ങൾ എടുത്തു കൊടുക്കുക തങ്ങളുടെ കടമയെന്നാണ് ഫൊട്ടോഗ്രഫർ അഖിൽ കാർത്തികേയന് പറയാനുള്ളത്. ഇത്തരം ഫോട്ടോഷൂട്ടുകളിലൊന്നും ഇപ്പോൾ അസ്വാഭാവികതയില്ലെന്നും ഇനിയും ട്രെന്റ് മാറുമെന്നും അഖിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വരെ ചിത്രങ്ങൾ പങ്കുവെച്ച ഫേസ്‌ബുക്ക് പേജിൽ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ ചിത്രങ്ങൾ നീക്കം ചെയ്ത നിലയിലാണ്. ഉടമസ്ഥർ തന്നെ നീക്കം ചെയ്തതാണോ ഫേസ്‌ബുക്ക് ഇടപെട്ട് നീക്കം ചെയ്തതാണോ എന്ന് വ്യക്തമല്ല.

-Advertisements-