കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നും ലഭിച്ചിരിക്കുന്നത് നിർണായക തെളിവുകളും വിവരങ്ങളും. കേസുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തയ്യാറെടുക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തുനിന്നും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മടങ്ങിയെത്തിയ എൻ ഐ എയുടെ ആദ്യ സംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചതിനുശേഷം ബുധനാഴ്ചയോടെ എൻഫോഴ്സ്മെന്റിന്റെ ഭാഗത്തുനിന്നും അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമായും ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് നടത്തുന്ന സ്വർണക്കടത്തും അതിന് പിന്നിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചുള്ള കാര്യങ്ങളും എൻ ഐ എ സംഘത്തിന് ദുബായിൽ നിന്നും ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇതിന്റെ ഫയലുകൾ കസ്റ്റംസ് ഇഡിഎന്നിവർക്ക് കൈമാറുന്നതായിരിക്കും.
സ്വർണ്ണക്കടത്ത് നടക്കുമ്പോൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും അനൗദ്യോഗികമായി എൻഐഎ സംഘം വിവരങ്ങൾ നേടുകയുണ്ടായി. ദുബായ് പോലീസ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഫൈസൽ ഫാരീദിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണ്ണം നയതന്ത്ര പാഴ്സലിനുള്ളിൽ ആക്കുന്നതിനുവേണ്ടി സ്വന്തം സ്ഥാപനത്തെ മറയാക്കാൻ അനുവദിച്ചുവെന്നുള്ളതാണ് ഫൈസൽ ഫരീദിന് ഈ വിഷയത്തിലുള്ള പങ്ക്. കൂടാതെ ഈ കേസിൽ മറ്റൊരു പ്രതിയായ റബിൻസ് ഹമീദ് ആണ് സ്വർണം ഒളിപ്പിക്കുന്നതിനു വേണ്ടിയുള്ള പാഴ്സൽ ഒരുക്കിയതെന്നാണ് ലഭിക്കുന്ന വിവരം.